Followers

Tuesday 28 December 2010

ഇതെന്റെ അമ്മയാണ് .കഥ














നാണി ത്തള്ള മരിച്ചു ......
ഇന്നലെ ക്കൂടി കണ്ടതാണ് ...കൂനി ക്കൂനി ഒരു കൈ കാല്മുട്ടില് താങ്ങി
ചായ പ്പീടികയില് നിന്നും നടന്നു വരണത് ...
"വയ്യെങ്കില് വീട്ടില് ഇരുന്നാല് പോരെ ..എന്തിനാ ഇങ്ങനെ നടക്കണേ.."
ഒന്ന് നീര്ന്നു നിന്നു ...
"തീരെ വയ്യ ..ന്നാലും ഈ നേരയാല് ഒരു ചായ കുടിക്കണം "
പകുതി വിഴുങ്ങിയും പകുതി പറഞ്ഞും ...
പറഞ്ഞു പറഞ്ഞു നാണിത്തള്ള കിതച്ചു.
വഴിയില് ആരെകണ്ടാലും എന്തെങ്കിലുമൊക്കെ പറയണം ..
അത് കൊണ്ട് തന്നെ എല്ലാവരും കണ്ടതായി നടിക്കാതെ കടന്നു പോകും...
"പോണ വഴിക്ക് വീട്ടില് കേറി എന്തെങ്കിലും കഴിച്ചിട്ട് പോയാല് മതി...

പുറമ്പോക്കിലെ കുടിലിന്റെ മുന്നില് ആളുകള് കൂടിയിട്ടുണ്ട് ...
അകത്തേക്ക് കടന്നു..നിലവിളക്കില് എരിയുന്ന തിരിയുടെ വെളിച്ചത്തില് ആ മുഖത്തിനു
സ്വര്ണത്തിന്റെ തിളക്കം..ചുളിവു കളെല്ലാം പോയി രിക്കുന്നു...
ചെറിയൊരു പുഞ്ചിരി യോടെ ..ഉറങ്ങിക്കിടക്കുകയാനന്നെ തോന്നൂ..

ഇനിയിപ്പോ ആരും വരാന് ഇല്ലാത്ത സ്ഥിതിക്ക് എന്തിനാ വൈകിക്കണേ.
ആകെയുണ്ടായിരുന്നത് ഒരു മോളാ ...
അത് ആരുടെയോ കൂടെ ഓടിപ്പോയിട്ടു കാലം കുറെ ആയി
എവിടെയാനെന്നൊരു വിവരവുമില്ല ..


പാടത്തും പറമ്പിലും ഓടി നടന്നു പണിയെടുക്കുന്ന കാലത്ത് നാണിത്തള്ളക്ക് എല്ലാം ഉണ്ടായിരുന്നു
പിന്നീട് എപ്പോഴോ ഓരോന്നായി നഷ്ട്ടപ്പെട്ടു...
ആദ്യം പോയത് കുമാരേട്ടനാണ് ....തോട്ടില് വീണ്...
നാണിത്തള്ള അമ്മിണിയെ പെറ്റതിന്റെ പിറ്റേന്ന് ...
കന്നുകാലിയെ കഴുകാന് കൊണ്ട് പോയതാ....അപസ്മാരം ഇളകി .
ചത്തു പൊന്തി കൈതക്കൂട്ടത്തില് തടഞ്ഞു കിടന്നു ...
എല്ലാവരും പറഞ്ഞു ...പെറ്റു വീണതും തന്തയെ കൊണ്ട് പോയി....

ഓര്മ വെച്ച നാള് തൊട്ടു നാണിയമ്മ വീട്ടിലെ പണിക്കു വരുന്നുണ്ട്...അമ്മിണിയും കൂടെ യുണ്ടാകും...
അമ്മ തളര് വാദം വന്നു കിടപ്പിലായതുകൊണ്ട് കാലത്ത് കുളിപ്പിച്ച് തന്നെ സ്കൂളില് വിട്ടിരുന്നതും വീട്ടിലെ പണികളൊക്കെ ചിയ്തിരുന്നതും നാണിയമ്മയാണ്..അന്നൊക്കെ നാണിയമ്മയെ കാണാന് അമ്മയേക്കാള് ഭംഗി യായിരുന്നു..വെളുത്തു അധികം തടിയില്ലാതെ ...ചുരുണ്ട് നീണ്ടു കിടക്കുന്ന മുടിയില് കാച്ചിയ എണ്ണയുടെ മണം.. പടിയിറങ്ങുമ്പോള് നാണിയമ്മ പറയും
"മോനെ അമ്മിണിയെ നോക്കിക്കോളനെ"

അന്നൊരു ഞായറാഴ്ച ..
ഞായറാഴ്ചകളില്‍ അച്ഛന്‍ തട്ടിന്‍ മുകളിലെ വായനാ മുറിയിലായിരിക്കും..
സമയത്തിനു ഊണ് പോലും കഴിക്കാതെ ....വായനയില്‍ മുഴുകിയിരിക്കും....
പൂരപ്പിരിവുകാര് വന്നപ്പോള്‍ അച്ഛനെ വിളിക്കാന്‍ തട്ടിന് പുറത്തേക്കു പോയതാണ് ..
അവിടെ ..നാണിയമ്മയും അച്ഛനും ....
തന്നെ കണ്ടതും നാണി യമ്മ മുണ്ട് വാരിച്ചുറ്റി ചാടി എഴുന്നേറ്റു...
തിരിച്ചു കോണിപ്പടി ഓടിയിറങ്ങി...അമ്മയുടെ മുറിയില്‍ ചെന്നു...നിന്നു കിതച്ചു..
"എന്താടാ നിന്നു കിതക്കണേ" നീയെന്തിന്ന ഇങ്ങനെ ഓടണെ ..
അച്ഛനോട് പറഞ്ഞോ...
'ഉം"... വെറുതെ ഒന്ന് മൂളി ..
പാവം അമ്മ ...ഒന്നെഴുന്നെല്‍ക്കാന്‍ കൂടി വയ്യാതെ...
തന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ..
അന്ന് മുതല്‍ നാണിയമ്മയെ വെറുത്തു...അമ്മിണിയെ വെറുത്തു....
നാണിയമ്മ ഇനി ഇവിടെ പണിക്കു വരണ്ടാ ....
അമ്മക്കൊന്നും മനസ്സിലായില്ല...
"അതെന്താടാ പെട്ടെന്ന് ഇങ്ങനെ..." അതൊരു പാവമല്ലേ ..ഒന്നുമില്ലെങ്കിലും നീയതിന്റെ മുലപ്പാല് കുടിച്ചിട്ടുണ്ട് ..അത് മറക്കണ്ടാ...
തീര്‍ത്ത്‌ പറഞ്ഞു... വേണ്ടാ എന്ന്‌ പറഞ്ഞാല്‍ വേണ്ടാ എന്ന്‌ തന്നെ...
അച്ഛന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല...
ജോലി കഴിഞ്ഞു വന്നാല്‍ മുകളില്‍ തന്നെയായി ..വല്ലപ്പോഴും അത്യാവശ്യത്തിനു അമ്മയുടെ
മുറിയില്‍ വരും ...തന്നെ കണ്ടതായി പ്പോലും നടിച്ചില്ല...
നാണിയമ്മ വരാതായി... പകരം അടുത്തുള്ള മറ്റൊരു സ്ത്രീയായി വീട്ടു പണിക്ക്...

അമ്മിണി വല്യ പെണ്ണായപ്പോള്‍ സ്കൂളില്‍ പോക്ക് നിര്‍ത്തി...പിന്നെ നാണിയമ്മയുടെ കൂടെ കൂലിപ്പണിക്ക് പോയിത്തുടങ്ങി..
എന്നോ ഒരു ദിവസം അമ്മിണിയെ കാണാതായി,മനക്കല് പണിക്കു നിന്നിരുന്ന വാസൂനേം ..
നാണിയമ്മ ആരോടും ഒന്നും പറഞ്ഞില്ല...തിരയാനും പോയില്ലാ...നഷ്ട്ടങ്ങളുടെ കണക്കില്‍ അമ്മിണി യെയും വരവ് വെച്ച് കാണും....
നാടിന്‍റെ നെഞ്ചു പിളര്‍ത്തി തീവണ്ടി പാഞ്ഞപ്പോള്‍ നാണിയമ്മയുടെ വീട് റെയില്‍വേ എടുത്തു പോയി...പുറമ്പോക്കില്‍ ഒരു കുടില് വെച്ചിട്ടായി പിന്നെ നാണിയമ്മയുടെ താമസം...
കാലത്തിന്‍റെ കുത്തൊഴുക്കില്‍ നാണിയമ്മ ..നാണിത്തള്ളയായി മരിച്ചു...

ഇനി പുറത്തേക്ക് എടുക്കാം അല്ലെ.. ആരോ പറഞ്ഞു..ആരെങ്കിലും ഒന്ന് രണ്ടാളുകള് വരാ...
ഒരു ഉള്വിളി പോലെ ...കണ്ണ് കലങ്ങി ..ഇടനെഞ്ച് വിങ്ങി..
വായില് മുലപ്പാലിന്റെ മധുരം കിനിഞ്ഞു ..ഇത് നിന്റെ അമ്മയാണ്...
അകത്തേക്ക് കടന്നു ...നാണിയമ്മയുടെ തല പിടിച്ചു ....ചിതയിലേക്ക് എടുത്തു വെച്ചു .. വലം വെച്ചു...ആരോടെന്നില്ലാതെ പറഞ്ഞു ....
ഞാന് കൊളുത്താം ചിത ...ശേഷം ഞാന് കെട്ടിക്കോളാം..
ശേഷക്രിയ ഞാന് ചൈയ്തോളാം...
ഇതെന്റെ അമ്മയാണ് ..എന്റെ മാത്രം അമ്മ....

ഗോപി വെട്ടിക്കാട്ട്

Saturday 25 December 2010

സ്വര്‍ഗ്ഗ പാത..... കഥ












നിശ്ശബ്ധത തളം കെട്ടിനിന്ന ആ‍ മുറിയില്‍ കനത്ത ഇരുട്ടായിരുന്നു...
ഒരു മേശക്കു ചുറ്റു മാണെങ്കിലും മൂന്നു പേര്‍ക്കും തമ്മില്‍ തമ്മില്‍ കാണാന്‍ പറ്റാത്തത്ര ഇരുട്ട് ..
ഇരിക്കുന്നത് ഒരേ ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും ഓരോരുത്തരും ചിന്തിച്ചത് ഒരേ പോലെയല്ലായിരുന്നു ..
ആദ്യമായിട്ടാണ് അവര്‍ പരസ്പരം കാണുന്നത് തന്നെ..മൂന്നു സ്ഥലങ്ങളില്‍ നിന്നു വന്നവര്‍..
അടയാള വാക്യങ്ങള്‍ അവരെ ഒന്നാക്കിയിരിക്കുന്നു..

മൂന്നാമന്‍ കൂട്ടത്തില്‍ തീരെ പ്രായം കുറഞ്ഞവന്‍ ...
അവനിപ്പോള്‍ ചിന്തിച്ചത് ഉമ്മയെ യെ ക്കുറിച്ചാണ് ..വീട്ടില്‍ അമ്മയും പെങ്ങളും തനിച്ചേയുള്ളൂ ...
അമ്മയിപ്പോള്‍ ഉറങ്ങിയിട്ടുണ്ടാവുമോ ...താന്‍ വരാന്‍ അല്‍പ്പം വൈകിയാല്‍ പേടിച്ചു വിറച്ചിരിക്കുന്നതാണ്
ഉപ്പ ഇന്നും രാത്രി വിളിച്ചിരിക്കും ...തന്നെ ചോദിച്ചിരിക്കും ..എന്തെങ്കിലും നുണ പറഞ്ഞിട്ടുണ്ടാവും ...
പരീക്ഷ അടുത്താല്‍ പിന്നെ അച്ഛന്‍ പതിവുള്ളതാണ് .
നന്നായി പഠിക്കണം ..
സി എ ക്കാണ്‌ പഠിക്കുന്നത് എന്ന ഓര്മ വേണം..
നിസ്കാരം മുടക്കരുത് ...
ഇന്നും ഉമ്മ യോടതൊക്കെ പറഞ്ഞിട്ടുണ്ടാവും..
പാവം ഉപ്പ.. തന്നിലാണ് എല്ലാപ്രതീക്ഷയും
കാലമെത്രേ ആയി വല്ല നാട്ടിലും ജോലി ചെയ്യുന്നു..വര്‍ഷത്തിലോ രണ്ടു വര്ഷം കൂടുമ്പോഴോ
ഒന്നോ രണ്ടോ മാസം ..ഉപ്പയുടെ സ്നേഹം അറിഞ്ഞിട്ടുള്ളത് വാക്കുകളില്‍ കൂടി മാത്രം..
ചെവിക്കകത്ത്‌ പതിഞ്ഞ സ്വരത്തില്‍ ഉപ്പയിരുന്നു പറയുന്നു ....
മോന് നല്ലൊരു ജോലി കിട്ടീട്ടു വേണം ഉപ്പയ്ക്ക് നാട്ടില്‍ നില്‍ക്കാന്‍..
അയാള്‍ മെല്ലെ തല ഉയര്‍ത്തി കൂടെയുള്ളവരെ നോക്കി ...
കൊത്തി വെച്ച ശില പോലെ ..
നിഴല്‍ രൂപങ്ങള്‍..

രണ്ടാമന്‍ .. നിറ വയറുമായ് കാത്തിരിക്കുന്ന ഭാര്യയോടും പിറക്കാനിരിക്കുന്ന
കുഞ്ഞിനോടൊപ്പം ആശുപത്രി കിടക്കയിലാണ്..പ്രസവത്തിനു രണ്ടു ദിവസം കൂടി എടുക്കും ....നാളെ ഒരു സ്കാന്‍ കൂടി ചെയ്യണം.. ചിലപ്പോള്‍ സിസേറിയന്‍ തന്നെ വേണ്ടി വരും.. നല്ല ക്ഷീണം ഉണ്ടാവ്ള്‍ക്ക് .. അധികം വൈകാതെ ചെല്ലാമെന്നു പറഞ്ഞു പോന്നതാണ്.. അവളുടെ വീട്ടില്‍ നിന്നും ഇറക്കി ക്കൊണ്ട് പോരുമ്പോള്‍ കൈത്തലം മുറുകെ പ്പിടിച്ചു അവള്‍ പറഞ്ഞവാക്കുകള്‍ ... എനിക്ക് നിങ്ങള് മാത്രമേയുള്ളൂ ..ഈ ലോകത്തില്‍.. പിന്നെ ഒരിക്കലും അവള്‍ക്കത് ആവര്‍ത്തിക്കേണ്ടി വന്നിട്ടില്ലഇന്നലെ ആശുപത്രി കിടക്കയില്‍ ആ‍ വാക്കുകള്‍ മനസ്സിനെ പൊള്ളിച്ചു ..

ഒന്നാമന്‍ നാളത്തെ പുലരി ചുവക്കുന്നത് സ്വപ്നം കാണുകയായിരുന്നു .... ബലി ചോരയുടെ തീക്ഷണ ഗന്ധം അയാളെ മത്തു പിടിപ്പിച്ചു ... ചിതറിത്തെറിക്കുന്ന കരിഞ്ഞ മാംസം ... അയാള്‍ക്ക്‌ ചിരി വന്നു... ശത്രു ഓരോന്നായി കണ്മുന്നില്‍ തെളിഞ്ഞ വന്നു ... എല്ലാം തെരുവ് പട്ടികളെപ്പോലെ തെരുവില്‍ ഒടുങ്ങട്ടെ.. നാളെ തനിക്കു തുറന്ന് കിട്ടുന്ന സ്വര്‍ഗ വാതില്‍ ...

ദൂരെ നിന്നും കനത്ത ഇരുട്ടിനെ കീറി മുറിച്ചു വരുന്ന വാഹനത്തിന്റെ വെളിച്ചംമുറിക്കകത്ത് കടന്നു വന്നപ്പോള്‍ അയാള്‍ എഴുന്നേറ്റു..അവര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി... പോകാം.. സമയമായി..പറഞ്ഞതെല്ലാം ഓര്‍മയുണ്ടല്ലോ ... മൂന്നാമന്‍ ഉമ്മ യെയും രണ്ടാമന്‍ ഭാര്യയേയും ഉപേക്ഷിച്ചു .... സ്വര്‍ഗ്ഗ പാതയില്‍ ഒന്നമാനോടൊപ്പം യാത്രയായി...

ഗോപി വെട്ടിക്കാട്ട്

Monday 13 December 2010

പ്രണയം...മിനിക്കഥ



അവസാനത്തെ വിയര്‍പ്പുതുള്ളിയും വറ്റിക്കഴിഞ്ഞപ്പോള്‍ അവളയാളോട് പറഞ്ഞു..
ഇനിയും വൈകിയാല്‍ വീട്ടില്‍ തിരക്കും..ഇപ്പോള്‍ തന്നെ പല നുണകളും പറഞ്ഞു ഇറങ്ങിയതാണ്..
നാളെ അമ്പലത്തില്‍ വരണം ..അറിയാലോ എട്ടരക്കാണ്‌ മുഹൂര്‍ത്തം ..
അവസാനമായി എനിക്കൊന്നു കാണണം..അവള്‍ നിന്നു വിതുമ്പി...
എന്നെന്നും നമ്മുടെ പ്രണയത്തെ ഓര്‍മിക്കാന്‍ എനിക്കൊരു സമ്മാനം തരണം ...

"ഇത് എന്‍റെ ഹൃദയം " ഇത് നിനക്കുള്ളതാണ് ..
പളുങ്ക് പോലെ സൂക്ഷിക്കണം ..ഒരിക്കലും പൊട്ടാതെ ..അവളയാളുടെ കണ്ണീര്‍ തുടച്ചു...
ഈ മനസ്സ് ഞാനെന്‍റെ നെഞ്ഞോട് ചേര്‍ത്ത് വെക്കും...മരണം വരെ...
"ഇനി ഞാന്‍ പൊക്കോട്ടെ"കണ്ണില്‍ നിന്നു മറയുന്നത് വരെ അവള്‍ തിരിഞ്ഞു നോക്കി..
അയാള്‍ കാണില്ലെന്നുറപ്പായപ്പോള്‍ അവളാ ഹൃദയം എടുത്തോരേര് കൊടുത്തു ..
"ഒരു സമ്മാനം തന്നിരിക്കുന്നു.."
അവന്‍റെ ഹൃദയം നൂറു കഷ്ണങ്ങളാ യ് തുടിച്ചു കൊണ്ടിരുന്നു ....


ഗോപി വെട്ടിക്കാട്ട്

Monday 6 December 2010

ടൈം ശരിയല്ല സര്‍...(കഥ )














വണ്ടി പാര്‍ക്കു ചൈയ്തു ഓഫീസിലേക്കു തിരക്കിട്ട് നടക്കുകയായിരുന്നു ... സാധാരണ കൃത്യ സമയത്ത് ഓഫീസില്‍ എത്തുന്നതാണ് ..ഇന്ന് പുറപ്പെട്ടത്‌ മുതല്‍ ശകുനപ്പിഴവുകലാണ് ..എഴുന്നേല്‍ക്കാന്‍ വൈകിയതിന്റെ തിരക്കില്‍ പെട്ടെന്ന് റെഡി ആയി ലിഫ്ട്ടിനടുത്തെതിയപ്പോള്‍ ലിഫ്റ്റ്‌ വോര്‍ക്ക് ചൈയ്യുന്നില്ല. .പന്ത്രണ്ടാം നിലയില്‍ നിന്നു ഗോവണി ഇറങ്ങി കിതച്ചു കിതച്ച്‌ വണ്ടിയുടെ അടുത്തെത്തിയപ്പോള്‍ ഒരു ടയര്‍ പഞ്ഞെര്‍ ആയി കിടക്കുന്നു .

വണ്ടി തുറന്ന് സ്റ്റെപ്പിനി എടുക്കാന്‍ നോക്കുമ്പോളാണ്
താക്കോല്‍ എടുക്കാന്‍ മറന്നു എന്നറിഞ്ഞത് .. വീണ്ടും പന്ത്രണ്ടാം നിലയിലേക്ക് വലിഞ്ഞു കയറി ..താക്കോലെടുത്ത് താഴെ വരുമ്പോഴേക്കും ഒരു പരുവമായിക്കഴിഞ്ഞു ...വളരെ നാളത്തെ ശ്രമത്തിനു ശേഷം കിട്ടിയ ഒരു അപ്പോയിന്റ് മെന്റ് ആണ് ..കൃത്യ സമയത്ത് ചെന്നില്ലെങ്കില്‍ പിന്നെ അങ്ങോട്ട്‌ കേട്ടില്ല ..ഭാവിയിലേക്കുള്ള ഒരു താക്കൊലല്ലേ എന്ന്‌ കരുതി ഉള്ളതില്‍ ഏറ്റവും നല്ല ഡ്രസ്സ്‌ തന്നെ ഇട്ടാണ് ഇറങ്ങിയത്‌ . ടയര്‍ മാറ്റി യിടുന്നതിനിടെ അതാകെ കരിപുരണ്ടു നാശ കോശമായി .. എന്തെങ്കിലുമാകട്ടെ എന്ന്‌ കരുതി വണ്ടിയെടുത്ത്‌ മെയിന്‍ റോഡിലി രങ്ങിയപ്പോള്‍ തിരക്കോട് തിരക്ക് ..നഗരത്തിലുള്ള എല്ലാ വണ്ടികളും തനിക്കെതിരെ ആസൂത്രിതമായി ഇറങ്ങിയപോലെ.. മുന്നില്‍ പോകുന്ന ഓരോ വണ്ടിക്കരനെയും ശപിച്ച്‌ ഓരോ സിഗ്നലിലും കെട്ടിക്കിടന്ന് ഒരു വിധം ഓഫീസിനടുത്തെത്തിയപ്പോള്‍ ഒരു മണിക്കൂ രോളം വൈകി..

മനെജെരോട് പറയേണ്ട നുണകളും രീതിയും മറ്റും മനസ്സിലിട്ടു രേഹെര്സല്‍ എടുക്കുക്കുന്നതിനിടയിലാണ് പിന്നില്‍ നിന്നു വിളി.
സര്‍ ,,ഒരു നിമിഷം ..തിരിഞ്ഞു നോക്കിയപ്പോള്‍ ഒരാള്‍ തന്‍റെ അടുത്തേക്ക്‌ ഓടി വരുന്നു.. സമയം ഇല്ലാത്ത നേരത്ത് ഇനിയിപ്പോള്‍ ഈ കുരിശുമായല്ലോ എന്ന്‌ വിചാരിച്ചു നിക്കുമ്പോള്‍ അയാള്‍ അടുത്തെത്തി.. ഉം എന്ത് വേണം..ഒന്നുമില്ല സര്‍ ..സാറിനെ കണ്ടപ്പോള്‍ ഒരു മുഖ പരിചയം തോന്നി ..അത് കൊണ്ട് വിളിച്ചതാ .. അയാള്‍ തമിഴും മലയാളവും കൂട്ടിക്കലര്‍ത്തി പറയാന്‍ തുടങ്ങി.. അയാളുടെ വര്‍ത്തമാനം ശ്രദ്ധിക്കാതെ നടത്തം തുടര്‍ന്നു.. ഉങ്ങളുടെ ടൈം ശരിയല്ല സര്‍.. "എന്താ."ഉങ്ങള്‍ക്ക് നിറയെ പ്രോബ്ലെംസ് ഇരിക്ക് സര്‍ ..കഷ്ട്ടകാലം ആണ് ഇപ്പോള്‍ .. താന്‍ ജോത്സ്യന്‍ ആണോ . .കുറച്ചു അറിയാം സര്‍ ..ആ‍ കൈ ഒന്ന്‍ നോക്കിയാല്‍ ശരിക്കും പറയാമായിരുന്നു.. അതൊന്നും വേണ്ടാ ..എനിക്കിതിലൊന്നും വിശ്വാസമില്ല.. അങ്ങനെ പറയരുത് .. ചിലതൊക്കെ വിശ്വസിച്ചേ പറ്റൂ.. ഒന്ന് കരുതിയിരിക്കുന്നത് എപ്പോഴും നല്ലതല്ലേ സര്‍ ..അയാള്‍ വിടാനുള്ള ഭാവമില്ല .. ആരെയും വിശ്വസിക്കരുത് സര്‍ ..പണ നഷ്ട്ടം ..ചതി ..മാനഹാനി ..എല്ലാം കാണുന്നുണ്ട് .. ദൈവത്തെ നന്നായി വിളിക്കണം .

"ഓ ആയിക്കോട്ടെ .."
ഓഫീസിനടുത്തു എത്തുന്നത് വരെ അയാള്‍ പിന്നാലെ നടന്നു പറഞ്ഞു കൊണ്ടിരുന്നു.. ഓഫീസിലേക്കു കേറാന്‍ നേരം അയാള്‍ പറഞ്ഞു ..ഇന്നലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല സര്‍ .. വല്ലാതെ വിശക്കുന്നു ...എന്തെങ്കിലും തന്നാല്‍ കഴിക്കാമായിരുന്നു..ഓഹോ അതിനായിരുന്നോ ഈ സമയമാത്രെയും .. തനിക്കത്‌ നേരെത്തെ പറഞ്ഞുക്കൂടായിരുന്നോ ..പോക്കെറ്റില്‍ ആകെ യുള്ളത് മൂന്നു ദിനാറാണ് ..രണ്ടു ദിനാര്‍ പെട്രോളടിക്കണം ..വണ്ടി കരയാന്‍ തുടങ്ങിയിരിക്കുന്നു . അര ദിനാര്‍ സിഗരെട്ടിനു പോയാല്‍ പിന്നെയുള്ളത് അരദിനാരാണ് അത് കൊണ്ട് വേണം ഇന്നത്തെ ഉച്ച ഭക്ഷണം .. സാരമില്ല എന്തെങ്കിലും ചൈയ്യാം .. തല്ക്കാലം ഈ കുരിശിനെ ഒഴിവാക്കാം ..അര ദിനാര്‍ അയാള്‍ക്കെടുത്തു കൊടുത്തു .. കുറെ നന്ദ്രി യൊക്കെ ചൊല്ലി അയാള്‍ സ്ഥലം വിട്ടു..

മനെജേര്‍ നല്ല ചൂടിലാണ് ..
ഇതെന്താ തോന്നുമ്പോള്‍ വരാനുള്ള സ്ഥലമാണോ ..അയാള്‍ പറയുന്നത് മുഴുവന്‍ കേട്ട് കൊണ്ട് നിന്നു.. മറു ത്തോന്നും പറയാന്‍ പോയില്ല..കൂടിയാല്‍ പകുതി ദിവസത്തെ ശമ്പളം കട്ട്‌ ആക്കുമായിരിക്കും . സാരമില്ല ..ഇയാളോട് കെഞ്ചാന്‍ നില്‍ക്കുന്നതിലും ഭേദം അതാണ്‌ .. താനിന്നു മീറ്റിങ്ങിനു പോകുന്നില്ലേ ...ആ‍ ഓര്‍ഡര്‍ കിട്ടിയാല്‍ കമ്പനി രക്ഷപ്പെടും ..താനും .. പോകുകയാണ് സര്‍..

മീറ്റിങ്ങിനു തന്ന സമയം എപ്പോഴെ കഴിഞ്ഞു.. എന്നാലും ഒന്ന് ശ്രമിച്ചു നോക്കാം .. പറഞ്ഞു തന്ന അഡ്രസ്‌ പ്രകാരം തലങ്ങും വിലങ്ങും ഓടിയിട്ടും ഒരു രക്ഷയുമില്ല .. ഈ കമ്പനി ഏതു ലോകത്താണാവോ..ആദ്യമായിട്ടാണ് ഇവിടെ ..റോഡു ഒരു പിടിയുമില്ല .. റോഡില്‍ കണ്ട പലരോടും ചോധിച്ചെങ്കിലും അങ്ങനെ ഒരു കമ്പനി ആര്‍ക്കും പിടിയില്ല .. അപ്പോഴാണ്‌ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന രണ്ടു ബംഗാളികളെ കണ്ടത് ..ഇവരോട് കൂടി എഒന്നു ചോദിക്കാം .. "ബായ് സാബ്" .. വിളിച്ച ഉടനെ ഒരുവന്‍ അടുത്തു വന്നു ..അറിയാവുന്ന അറബിയിലും ഹിന്ദിയിലും ഇന്ഗ്ലിഷിലും പറഞ്ഞിട്ടും ഒരു രക്ഷയുമില്ല.. അവനു ബന്ഗാളിയല്ലാതെ ..ഒന്നും അറിയില്ല ..കമ്പനിയുടെ കാര്‍ഡ് കാണിച്ചപ്പോള്‍ അവന്‍ ഒന്ന് ചിരിച്ചു ..ഓ ആശ്വാസമായി ..ഇവന് .അറിയാമായിരിക്കും. അവന്‍ അങ്ങ് ദൂരേക്ക് കൈ ചൂണ്ടിക്കാട്ടി .. കേറാന്‍ പറയുന്നതിന് മുന്നേ അവന്‍ തന്നെ ഡോര്‍ തുറന്ന് .വണ്ടിയില്‍ കയറി.. അവന്‍ പറഞ്ഞ വഴിയിലൂടെയെല്ലാം വണ്ടി ഓടിച്ചു ..അവസാനം ഒരിടത്തെത്തിയപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞു .. ചുറ്റിലും നോക്കി ഇവിടെ അടുത്തൊന്നും ഒരു കമ്പനിയുമില്ല .. എവിടെയെന്നു അവന്‍റെ മുഖത്തേക്ക് തറപ്പിച്ചൊന്നു നോക്കി .അവന്‍ പിന്നെയും നേരെ മുന്നിലേക്കുംഅവിടെ നിന്നു വലത്തോട്ടെക്കും വിരല്‍ ചൂണ്ടി ..ഇറങ്ങിപ്പോയി .. ആ‍ ബംഗാളി പറ്റിച്ചല്ലോ എന്നോര്‍ത്തപ്പോള്‍ വല്ലാത്ത ദേഷ്യം വന്നു... പിന്നെയും കറക്കം തന്നെ..ഒടുവില്‍ ഒരുവിധം സ്ഥലം കണ്ടു പിടിച്ചു ചെന്നപ്പോഴേക്കും സമയവും കഴിഞ്ഞു .. കാണേണ്ട ആളും സ്ഥലം വിട്ടു...എന്തായാലും സ്ഥലം കണ്ടെത്തിയല്ലോ.. നാളെ കരഞ്ഞു കാലില്‍ വീണി ട്ടാനെങ്കിലും ശ്രമിക്കാം..

തിരിച്ചെത്തുമ്പോള്‍ മണി മൂന്നായി ..വിശപ്പാണെങ്കില്‍ സഹിക്കാന്‍ വയ്യ ..പോക്കെറ്റില്‍ ആകെ അര ദിനാര്‍ ഉണ്ട് ..അത് കൊണ്ട് ചോറ് എന്തായാലും കിട്ടില്ല .. തല്‍കാലം സാന്ദ് വിച്ച് കഴിക്കാം ..നേരെ സിരിയക്കാരന്റെ ഹോട്ടലില്‍ കേറി രണ്ടു സാന്ദ് വിച്ചിനു ഓര്‍ഡര്‍ കൊടുത്തു.. ഒഴിഞ്ഞ സീറ്റില്‍ ചെന്നിരുന്നു..നേരെ മുന്നില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്ന ആളെഅപ്പോഴാണ്‌ ശ്രദ്ധിച്ചത് .. കാലത്ത് കണ്ട തമിഴന്‍ ..മുന്നില്‍ പ്ലേറ്റുകള്‍ നിറഞ്ഞിരിക്കുന്നു .. ദയനീതയോടെ അയാളെ നോക്കി .. കണ്ട ഭാവം പോലും നടിക്കാതെ പൊരിച്ച കോഴി വെട്ടി വിഴുങ്ങുകയാണ് ...ദുഷ്ട്ടന്‍..തെല്ലൊരു പരവേശത്തോടെ കാലത്ത് അയാള്‍ പറഞ്ഞ വാചകം ഓര്‍മവന്നു . ഉങ്ങളുടെ ടൈം ശരിയല്ല സര്‍.. പണ നഷ്ട്ടം ..ചതി ..മാനഹാനി ..എല്ലാം കാണുന്നുണ്ട് .. ആരെയും വിശ്വസിക്കരുത് ..



ഗോപി വെട്ടിക്കാട്ട്

Tuesday 30 November 2010

സ്വാന്ത്വനം..മിനിക്കഥ
















അവളുടെ തേങ്ങലുകള്‍ തെല്ലോന്നടങ്ങിയപ്പോള്‍ അയാളവളെ ചേര്‍ത്ത് നിര്‍ത്തി ..
കൈക്കുമ്പിളില്‍ മുഖം കോരിയെടുത്തു ..ആ‍ കണ്ണുകളിലേക്കു
നോക്കിക്കൊണ്ട് ചോദിച്ചൂ ..
"നിന്‍റെ ദുഖം ഞാന്‍ എടുത്തോട്ടെ ..
അവള്‍ നിറമിഴികള്‍ പാതിയടച്ചു...
അവനവളുടെ കാതില്‍ മൊഴിഞ്ഞു ...
"വരൂ നമുക്ക് അടുത്തെതെങ്കിലും ഹോട്ടെല്‍ മുറിയില്‍ പോകാം..
"

ഗോപി വെട്ടിക്കാട്ട്

Saturday 27 November 2010

വില്ലന്‍... മിനിക്കഥ




അവനെക്കൊണ്ടുള്ള ശല്യം സഹിക്ക വയ്യാ
എപ്പോഴുംകാണും എന്‍റെ പിന്നാലെ..
ഒഴിയാബാധ പോലെ..
ഒന്ന് ചോദിച്ചു കൂടെ ..
ആണുങ്ങളായാല്‍ കുറച്ചൊക്കെ ധൈര്യം വേണം..
പ്രേമിച്ചാല്‍ മാത്രം പോര ...

അമ്പലപ്പറമ്പിലെ ആല് തറയില്‍ ഇരിപ്പ് തുടങ്ങിയിട്ട് നേരെമേറെയായി..
അയാള്‍ അക്ഷമനായി താടി തടവി..
ഇവളിതുവരെയും തൊഴുതു കഴിഞ്ഞില്ലേ..

ചീറിപ്പാഞ്ഞു വരുന്ന മോട്ടോര്‍ സൈക്കിളിന്‍റെ ശബ്ദം കേട്ടാണ്‌ തിരിഞ്ഞു നോക്കിയത്
അതവന്‍ തന്നെ..വരട്ടെ
ഇന്ന് ചോദിച്ചിട്ട് തന്നെ കാര്യം..
അടുത്തെത്തിയപ്പോഴാണ് പിന്നിലിരിക്കുന്ന ആളെ കണ്ടത് ..
ഒരു മിന്നായം പോലെ പാഞ്ഞു പോയ വണ്ടിയുടെ പിന്നിലിരുന്നു
അവള്‍ കൈ വീശിക്കാണിക്കുന്നുണ്ടായിരുന്നു ....

ഗോപി വെട്ടിക്കാട്ട്

Wednesday 17 November 2010

കുലം കുത്തികള്‍ ...കഥ













ഇന്നല്ലേ വാസുവിന്‍റെ രക്ത സാക്ഷി ദിനം
"ഞാനതങ്ങു മറന്നു.."
രക്തസാക്ഷി മണ്ഡപത്തിലെ വാസുവിന്‍റെ നരച്ച ചിത്രത്തില്‍ ആരോ വെച്ച ചെമ്പരത്തി പൂവിനെ നോക്കി കുഞ്ഞിരാമേട്ടന്‍ പറഞ്ഞു..

"അതെ ഇന്ന് തന്നെയാ.."അല്ലെങ്കിലും ആര്‍ക്കാ അതൊക്കെ ഇപ്പൊ ഓര്മ..
പണ്ടൊക്കെ ഇന്നത്തെ ദിവസം അനുസ്മരണവും പാര്‍ട്ടി പരിപാടികളൊക്കെ
നടത്തിയിരുന്നതാണല്ലോ ..എല്ലാം നിന്നു...കൃഷ്ണേട്ടന്‍ ആരോടെന്നില്ലാതെ പറഞ്ഞു...

"അതിനിപ്പോള്‍ ഇവിടെ പാര്‍ട്ടി ഉണ്ടായിട്ടുവേണ്ടേ..."

കേട്ടുനിന്ന ഒരു ചെറുപ്പക്കാരന്റെ മറുപടികേട്ട് കുഞ്ഞിരാമേട്ട
ട്ടന്‍ പൊട്ടിത്തെറിച്ചു..
"ഉണ്ടാവില്ലെടാ..നീയോക്കെയല്ലേ നാട് നന്നാക്കാനും പാര്‍ട്ടി വളര്‍ത്താനും നടക്കണേ.

"നീയിവരോടോന്നും പറയാന്‍ നില്ലക്കണ്ടാ ...പിഴച്ചു
പോയവര്‍..."
അവരോടൊന്നും വാദിച്ചു ജയിക്കാന്‍ നമുക്കാവില്ല...
ഒരു തലമുറയുടെ ചിന്തകള്‍ തമ്മിലുള്ള അന്തരം നിനക്കിനിയും ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല.
നീയിപ്പൊഴും ആ‍ പഴഞ്ചന്‍ വാദങ്ങളുമായി നടക്കുന്നു...
കാലം മാറിയപ്പോഴും കാലത്തിനൊപ്പം നടക്കാനാവാതെ നിന്നു കിതക്കുകയാണ് നീ.
കൃഷ്ണേട്ടന്‍ കുഞ്ഞിരാമേട്ട്ടന്‍റെ കൈയും പിടിച്ചു നടന്നു...


ചെറുപ്പക്കാരന്റെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി ...'കടല്‍ കിളവന്മാര്‍..."
ഇപ്പോഴും പഴയ കട്ടന്‍ ചായയും ദിനേശ് ബീഡിയുടെയും ഓര്‍മയിലാണ്‌....
പണ്ടെങ്ങാണ്ടോ ജയിലില്‍ കിടന്നിട്ടുണ്ട് ...
പട്ടിണി കിടന്നിട്ടുണ്ട് എന്നും പറഞ്ഞു എന്നും ഇവരെയൊക്കെ സഹിക്കണം എന്ന് പറഞ്ഞാല്‍ ..

"നിനക്കറിയോ കൃഷ്ണാ അന്ന് ഞാനാണ് വാസുവിനെ വിളിച്ചു കൊണ്ട് പോയത്...
അവരുടെ ലക്ഷ്യം ഞാന്‍ ആയിരുന്നു..."
കുഞ്ഞിരാമേട്ടന്‍ നിന്നു കിതച്ചു...
"അവന്‍ അന്ന് വരുന്നില്ല എന്ന് പറഞ്ഞതാണ് .. ഞാന്‍ നിര്‍ബന്ധിച്ചു കൊണ്ട് പോയി"
പാടത്ത്‌ സമരം ഒത്തു തീര്‍ന്നപ്പോള്‍ എല്ലാം അവസാനിച്ചു എന്ന് ഞാന്‍ കരുതി...
എന്നാല്‍ നമ്മളില്‍ തന്നെ ഒറ്റുകാരുണ്ടായിരുന്നു എന്ന് ഞാന്‍ ഓര്‍ത്തില്ല ..
"ഇപ്പോള്‍ അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം..എല്ലാം മാറിയില്ലേ .."ഇന്ന് ആര്‍ക്കു വേണം കൃഷി..
"അതെ ആര്‍ക്കും വേണ്ടാ "
കണ്ടില്ലേ ..കെട്ടിടങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നത് ...
ഈ സ്ഥലം നികത്തുന്നതിനെതിരെ സമരം ചൈയ്തതും നമ്മളൊക്കെയല്ലേ..എന്നിട്ട് എന്തായി..
ഉദ്ഘാടനം നടത്തിയതും നമ്മള്‍ തന്നെയല്ലേ ...
അന്ന് നമ്മള്‍ പറഞ്ഞതെല്ലാം ഇപ്പോഴും ഇവിടെയോക്കെത്തെന്നെയുണ്ടല്ലോ ..
പരിത സ്ഥിതി പ്രശനവും.. വെള്ളം ഒഴിഞ്ഞു പോകാതെ മറ്റുള്ളവരുടെ കൃഷി നശിക്കലുമൊക്കെ..
കണ്ടോ ഈ നികത്തിയ സ്ഥലത്തായിരുന്നു നമ്മള്‍ അന്ന് സമരം ചെയ്യ്തത്...
എന്തിനായിരുന്നെന്ന് ഓര്‍മ്മയുണ്ടോ നിനക്ക്..
പകലന്തിയോളം കൊയ്തും മെതിച്ചും നെല്ലളക്കുംപോള്‍ പണിയെടുത്തവന് എട്ടിനൊന്നും പത്തിനൊന്നു
മൊക്കെ കൂലി കൊടുക്കുന്ന ജന്മിമാര്‍ക്ക്
എതിരെ ...അഞ്ചില്‍ ഒന്ന് പതന്മ്പു വാങ്ങിയെടുക്കാന്‍ ..
ഇപ്പോള്‍ നിന്നു പ്രസംഗിക്കുന്ന ആ‍ ചെറുക്കനില്ലേ ..
അവന്‍റെ അച്ഛന്‍ കുമാരനാണ് ഞങ്ങളെ ഒറ്റി കൊടുത്തത് ...ഇപ്പോള്‍ അവനും മുതലാളിയല്ലേ ....

നിനക്ക് ഓര്‍മ്മയുണ്ടോ ..മിച്ച ഭൂമി സമരത്തില്‍ അന്ന് നമ്മള്‍ മേനോന്‍റെ മിച്ചഭൂമിയില്‍ കുടില്‍ കെട്ടിയതും ..
പോലീസ് നമ്മളെ തല്ലി ചതച്ചതും..കുമാരന്‍ അന്ന് മേനോന്‍റെ വലം കൈ ആയിരുന്നു ...
കുഞ്ഞി രാമേട്ടന്‍ ഇടികൊണ്ട്‌ കേള്‍വിശക്തി നശിച്ച് ഇപ്പോഴും പഴുത്ത് ഒലിക്കുന്ന തന്‍റെ ചെവി തടവി ചോദിച്ചു ...
എങ്ങനെയാണ് കൃഷ്ണാ ഇവരെല്ലാം പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയത് ...പാര്‍ട്ടി ഇവരായി മാറിയത് .

കുഞ്ഞിരാമേട്ടന് അറിയോ ..ഇപ്പൊ അവിടെ ചിലച്ച ആ ചെക്കനില്ലേ .
അവനാണ് പുതിയ പാര്‍ട്ടിയുടെ നേതാവ് .കൂട്ടിനു കുറെ തല തിരിഞ്ഞ പിള്ളേരും .
നമ്മുടെ പാര്‍ട്ടിക്ക് വിപ്ലവം പോരാ എന്ന് പറഞ്ഞ്‌ തിരുത്താന്‍ നടക്കുന്നവര്‍ ....
അവര് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചെയ്യ്തത് എന്താണെന്നറിയോ ...
രക്ത സാക്ഷി മണ്ഡപത്തില് മാല ചാര്‍ത്തി ..മുദ്രാവാഖ്യവും വിളിച്ച്‌ പോളിംഗ് സ്റ്റേഷനില്‍ പോയി
മുതലാളിത്ത ബൂര്‍ഷ്വാ പാര്‍ട്ടിയുടെ ചിന്ഹത്തില്‍ വോട്ട് ചെയ്യ്തു ...അങ്ങനെ കാലങ്ങളായി
നമ്മള്‍ ജയിച്ചു പോന്ന നമ്മുടെ വാര്‍ഡ്‌ എതിരാളികള്‍ക്ക് അടിയറ വെച്ചു..

അതില്‍ പുതുതായി ഒന്നുമില്ല കൃഷ്ണാ ...ഇത്തരക്കാര്‍ പാര്‍ട്ടിയില്‍ എന്ന് മുണ്ടായിരുന്നു .....
കുലം കുത്തികള്‍ .................

കുഞ്ഞിരാമേട്ടന്‍ അതും പറഞ്ഞ്‌ വേച്ചു വേച്ചു നടന്നു ................

ഗോപി വെട്ടിക്കാട്ട്.


Tuesday 5 October 2010

കൈ രേഖ...മിനിക്കഥ ..





സര്‍ ,പത്തു രൂപ തന്നാല്‍ മതി ഭൂതവും ഭാവിയും വര്‍ത്തമാനവും പറയാം...
"വേണ്ടാ.." എനിക്കിതിലൊന്നും വിശ്വാസമില്ല...
സര്‍ ആ കൈയ്യൊന്ന് കാണിക്കു ..ഞാന്‍ പറയുന്നത് സത്യമല്ലെങ്കില്‍ ഒന്നും തരണ്ടാ..
ഇതൊരു ശല്യമായല്ലോ..വേണ്ടാ എന്ന് പറഞ്ഞില്ലേ
അല്ല സര്‍ ..സാറിന്‍റെ മുഖത്ത് നോക്കിയാലറിയാം .. എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നു..
ആ കൈ ഇങ്ങു നീട്ടിയാട്ടെ ...
അയാള്‍ കൈ നീട്ടിക്കൊടുത്തു..
ഇത് ആയുര്‍ രേഖ.. നിറയെ ഇരിക്ക് സര്‍ ...നൂറു വയസ്സുക്ക് മേല്‍ ..
ഇത് ധന രേഖ ..ഇതും റൊമ്പ പ്രമാദം..നിറയെ സമ്പാദിച്ചിരുക്ക് ..
അയാള്‍ തലയാട്ടി..
ഇത് ദാമ്പത്യ രേഖ ...കഷ്ട്ടം സര്‍ ...ഉങ്ങളുക്ക് ദാമ്പത്യമേ കിടയാത് സര്‍ ...
പൊണ്ടാട്ടി ഉങ്ങളെ വിട്ടു യാരവത് കൂടെ ഓടിപ്പോയാച്ച... അപ്പടിതാന്‍ ഇന്ത രേഖ സോല്ലത്...
"സത്യം പറയ്‌ ഇത് നിനക്കെങ്ങനെ അറിയാം.."
കള്ളപ്പാണ്ടി പറഞ്ഞില്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും..അയാള്‍ അലറി വിളിച്ചു...
എന്നെ ഒന്നും ചൈയ്യാത് സര്‍..
ആ അമ്മ എങ്ങ പക്കത്ത് താന്‍ ഇരിക്കത് ...ഉങ്ങളെ പറ്റി അവര്‍ നിറയെ സൊല്ലിയിരിക്കരതു....

അയാള്‍ തന്‍റെ കൈപ്പത്തിയിലേക്കു സൂക്ഷിച്ചു നോക്കി...ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരായിരം രേഖകള്‍
തെളിഞ്ഞു തെളിഞ്ഞു വരുന്നു....

ഗോപി വെട്ടിക്കാട്ട്







മച്ചിപ്പശു..മിനിക്കഥ




വളര്‍ത്താനായാലും കൊല്ലാനായാലും
കൊണ്ട് പൊക്കോളൂ...
അയാള്‍ പശുവിന്‍റെ കയര്‍ അഴിച്ചു കൊടുത്തു...
മച്ചിപ്പശുവിനെ എത്രെ കാലം എന്ന് വെച്ചാ വളര്‍ത്തണെ...

ജനലരികില്‍ അങ്ങകലെക്ക് നോക്കി
തന്‍റെ ചുരക്കാത്ത മാറും, നിറയാത്ത വയറും തടവി അവള്‍ നെടുവീര്‍പ്പിട്ടു...

ഗോപി വെട്ടിക്കാട്ട്

Thursday 23 September 2010

മമ്മതും റാഡോ വാച്ചും ...കഥ


പണ്ട് പണ്ട് അതായത് ഇന്നത്തെപ്പോലെ മുക്കിന് മുക്കിന് ഗള്‍ഫുകാര്‍ ഇല്ലാതിരുന്ന കാലം ...അന്നത്തെ കാലത്ത് ഗള്‍ഫുകാര്‍ക്ക് ഒരു വിലയൊക്കെ ഉണ്ടായിരുന്നു ... പത്തിന്റെ നോട്ടുപോലും നാട്ടുകാര്‍ക്ക് കിട്ടാക്കനി ആയിരുന്ന കാലത്ത് ഗള്‍ഫുകാരുടെ തന്തമാര്‍ നൂറിന്റെ നോട്ട് സില്‍ക്ക് കുപ്പായത്തിന്റെ
കീശയില്‍ അടക്കി വെച്ച് അന്തസ്സോടെ നടന്നിരുന്ന കാലം ..
അന്നത്തെ ക്കാലത്ത് റയ്ബണ്‍ കണ്ണടയും വെച്ച് റാഡോ വാച്ചും കെട്ടിയായിരുന്നു കാരണവന്മാര്‍ അങ്ങാടിയില്‍ വരെ പോയിരുന്നത് ..
.
അയലക്കത്തുള്ള വീടുകളിലെ സമപ്രായക്കാരൊക്കെ ഇങ്ങനെ നടക്കുന്നത് കാണുമ്പോള്‍ മമ്മത് തെല്ലൊരു അസൂയയോടു കൂടി നോക്കാറുണ്ട് ...
തന്റെ മോന്‍ രായിന്‍ കുട്ടി ദുബായില്‍ പോകണ തും മാസാമാസം പോസ്റ്റ്‌ മാന്‍ ഡ്രാഫ്റ്റ് കൊണ്ട് വരണ തും രണ്ടു കൊല്ലം കൂടുമ്പോള്‍ എടുത്താല്‍ പൊന്താത്ത പെട്ടികളുമായി വിമാനം ഇറങ്ങണതും സ്വപ്നം കാണാറുണ്ട്‌ ....എന്റെ മോനോന്നു പൊക്കോട്ടെ ....സ്വയം ആശ്വ സിക്കാരുണ്ട് ...

പത്താം തരം കഴിഞ്ഞപ്പോള്‍ മമ്മത് മോനോട് പറഞ്ഞു ..നീയിനി ഡ്രൈവിംഗ് പഠിച്ചോ ..ഗള്‍ഫില്‍ ഇപ്പൊ അതിനാ മാര്‍ക്കെറ്റ് ...
ഡ്രൈവിംഗ് പഠിച്ചാല്‍ അന്നേ കൊണ്ടാവാം ന്നു വല്യ തങ്ങള്ടെ മോന്‍ കരീം ഇന്നലേം കൂടി പറഞ്ഞു ...
നിക്ക് കോളേജില്‍ പോണം ....ഇനീം പഠിക്കണം ....
ഇബിലീസേ ഇന്നത്തെ കാലത്ത് പഠിച്ചിട്ടൊന്നും ഒരു കാര്യല്യ ....വല്ലോരോടെം അടീം കാലും പിടിച്ച് ഒരു വിസ ഒപ്പിച്ചെടുക്കാന്‍ പാട് പെടുമ്പോ ..
അവന്റെ ഒരു കോളേജ് ...മിണ്ടി പോകരുത് ...
തന്‍റെ സ്വപ്നങ്ങള്‍ക്ക് മീതെ കരി നിഴല്‍ വീഴ്ത്താനുള്ള മകന്‍റെ ആശ കണ്ടു മമ്മത് പൊട്ടി ത്തെറിച്ചു....

മനസ്സില്ലാ മനസ്സോടെയാണ് രായിന്‍ കുട്ടി ഡ്രൈവിംഗ് പഠിച്ചത് ...ലൈസന്സ് കിട്ടിയപ്പോ തന്നെ വീട് പണയം വെച്ച് മമ്മത് വിസക്കുള്ള പണം കൊടുത്തു ... മൂന്നു നാല് കൊല്ലം കഴിഞ്ഞപ്പോ പറഞ്ഞ വാക്കനുസരിച്ച് തങ്ങടെ മോന്‍ കരീം അവനു
വിസയുംയച്ചു ...അങ്ങനെ രായിന്‍ കുട്ടി ദുബായിലേക്ക് പറന്നു .......ദുബായില് ഒരു അറബിടെ ഡ്രൈവറായി ..

ഓരോ മാസവും പോസ്റ്റ്‌ മാന്‍ കൊണ്ട് വരുന്ന കവര് തുറക്കുമ്പോള്‍ മമ്മത് മോനെ പ്രാകാന്‍ തുടങ്ങി .
കള്ള ഹിമാര് കിട്ടണ തൊക്കെ എന്താണാവോ ചൈയ്യനത് ....ഓന്റെ ഒരു രണ്ടായിരം ഉറുപ്പിക ...
അങ്ങ്ലെലെ അസ്സനാരുടെ മോന്‍ പോയിട്ട മാസം രണ്ടു ആയതേയുള്ളൂ ....
വാര്‍പ്പിന്റെ പുരക്കുള്ള പണി തുടങ്ങി .....

ഇക്കണക്കിന്‌ ഇരിക്കണ പുര പോകുംന്നാ തോന്നണേ ....ങ്ങള് ഓന് നല്ലോണം ഒരു കത്തെഴുത്...
കായി ഇങ്ങനെ അയച്ചാല്‍ ശരിയാകില്ല ...എളെതുങ്ങള് രണ്ടെണ്ണം കെട്ടിച്ചു വിടാനായി..ഒനെന്തു കളിയാ ഇ ക്കളിക്കണത്‌...
കെട്ട്യോളുടെ വാക്ക് ശരിയാണെന്ന് മമ്മതിനും തോന്നി ...

കത്തെഴുതി മടക്കാന്‍ നേരത്ത് മമ്മത് മോളോട് പറഞ്ഞു ...
നീയ് വരുമ്പോ വാപ്പാക്ക് ഒരു റാടോ വാച്ച് ..നല്ല തങ്കത്തിന്റെകളര് ഉള്ളത് കൊണ്ട് വരണം ....മറക്കണ്ടാ
എന്ന് കൂടി എഴുതീക്കോ ..

രായിന്‍ കുട്ടീടെ മറുപടി കത്ത് വന്നു ....
എത്രെയും പ്രിയം നിറഞ്ഞ വാപ്പാക്ക് അസാലാമു അലൈക്കും ..
വാപ്പ ..എനിക്ക് ഇവിടെ പണിയെടുക്കാന്‍ വയ്യാണ്ടായി ... ആദ്യമൊക്കെ അറബീടെ ചീത്ത വിളി കേട്ടാ മതീരുന്നു ..
ഇപ്പൊ അറബി തല്ലാനും തുടങ്ങീ ...
ങ്ങള് ഉമ്മാക്ക് സുഖോം ഇല്ലാന്ന് പറഞ്ഞ് ഒരു ടെലെഗ്രാം അടിക്കണം ...
പടച്ചോനെ വിചാരിച്ചു ങ്ങള് കത്ത് കിട്ടിയാല്‍ അപ്പൊ തന്നെ അടിക്കണം
ങ്ങളെ ടെലെഗ്രാം അടിച്ചില്ലെങ്കില്‍ ഞാന്‍ വല്ല കടും കൈയും ചെയ്യ്യും..
ഇനി എല്ലാം നേരില്‍ പറയാം ...
വാപ്പാക്കുള്ള റാഡോ വാച്ച് ഞാന്‍ വാങ്ങീട്ടുണ്ട് .....
കത്ത് വായിച്ചു കേട്ട് വല്ലാണ്ട് ആയെങ്കിലും മമ്മത് ഒന്ന് ആശ്വസിച്ചു ...ഓന്‍ വാച്ച് വേടിച്ചല്ലോ...
നാട്ടിലെത്തിയ രായിന്‍ കുട്ടീടെ പെട്ടി തുറന്നതും മമ്മത് അന്തിച്ചിരുന്നു ...
കുറെ പഴയ തുണികള് .....

തുണീല് പൊതിഞ്ഞ ഒരു കൂട് തുറന്നു തങ്കത്തിന്റെ കളര് ഉള്ള ഒരു വാച്ച് എടുത്തു മമ്മതിന് നേരെ നീട്ടി
രായിന്‍ കുട്ടി പറഞ്ഞു..ഇതാ ഉപ്പാ ങ്ങള് പറഞ്ഞ റാഡോ...
ഇരുപത്തയ്യായിരം ഉറുപ്പികേടെ മുതലാ ...ഒറിജിനലാ ...നിലത്തെറിഞ്ഞാല്‍ പൊട്ടില്ല ..
സാധാരണ ചില്ല് അല്ല ...കടക്കാരന്‍ ചുറ്റിക കൊണ്ട് അടിച്ചു നോക്കീതാ..
മമ്മതിന് തെല്ലൊരു അഭിമാനം തോന്നി .

ചായക്കടയിലെ അന്നത്തെ വിഷയം മമ്മതിന്റെ പുതിയ റാഡോ വാച്ചായിരുന്നു ...
ങ്ങള് വെറുതെ പുളു അടിക്കണ്ടാ മമ്മത് ക്കാ..
ഇതിലും വലിയ വാച്ച് മ്മടെ തങ്ങളുടെ കയ്യിന്മേ ണ്ട് ..ചുറ്റിക ക്കടിച്ചാല്‍ പൊട്ടാത്ത വാ ച്ചോന്നും ഈ ദുനിയാവില്‍ ഇറങ്ങീ ട്ടില്ല ..ങ്ങടെ മോന്‍ ങ്ങളെ പറ്റിച്ചതാ ...ഒറ്റക്കണ്ണന്‍ പോക്കരുടെ കളിയാക്കല്
മമ്മതിന് സഹിച്ചില്ല ...

ചിലക്കാതിരിക്കാടാ ...ഞാനിപ്പോ കാണിച്ചു തരാം ...ഉസ്മാനെ നീയാ ചുറ്റിക എടുത്താ ...
ഞാന്‍ അടിക്കാന്‍ പോകാ ...പോട്ടീല്ലെങ്കില്‍ നൂറു ഉറുപ്പിക പോക്കര് തരണം ....പൊട്ടിയാ നൂറു ഉറുപ്പിക ഞാന്‍ പോക്കറിന് കൊടുക്കും ..മമ്മത് വെല്ലു വിളിച്ചു ....
ഞാന്‍ റെഡി ...പോക്കര് പറഞ്ഞു ...
കായി കെട്ടി വെക്ക്..
ആദ്യം ങ്ങള് അടിക്ക്.. എല്ലാരും കേള്‍ക്കെ അല്ലെ ഞാന്‍ സമ്മതിച്ചേ ..
ശരി വാക്ക് മാറിയാ അള്ളാനെ അന്റെ മറ്റേ കണ്ണും ഞാന്‍ അടിച്ചു പൊട്ടിക്കും .

ഉസ്മാന്‍ ചുറ്റിക കൊണ്ട് വന്നു ..മമ്മത് വാച്ച് ഊരി മേശപ്പുറത്തു വെച്ച് ...
ചുറ്റും കൂടിയ ആളുകളെ സാക്ഷി നിര്‍ത്തി മമ്മത് വാച്ചില്‍ ഒറ്റയടി ....
കഷ്ണം കഷണമായി വാച്ച് പൊട്ടിത്തെറിച്ചു ....
മമ്മതിന്റെ ശ്വാസം നിലച്ചു ..കണ്ണ് തള്ളി ..മമ്മത് നിലത്തു കുത്തിയിരുന്നു ...
കണ്ടു നിന്നവര്‍ മൂക്കത്ത് വിരല് വെച്ചു....
നീയല്ലാണ്ട് ആ പോത്തിന്‍റെ വാക്ക് കേക്കോ ....
പണ്ടേ ആളെ സുയിപ്പാക്കണ പണിയാ പോക്കരുക്ക് ന്നു അറിഞ്ഞൂടെ ...
ഒരു ഗ്ലാസ് വെള്ളം വാങ്ങി ക്കുടിച്ച് മമ്മത് പുരയിലേക്ക്‌ നടന്നു ....
നടക്കുന്നതിനിടയില്‍ മമ്മത് സ്വയം പറഞ്ഞു ..
നായിന്റെ മോന്‍ ...
സ്വന്തം വാപ്പാനെ പറ്റിക്കാന്‍ ജനിച്ച ഹിമാര് ...

പിന്നില്‍ നിന്ന് പോക്കര് വിളിച്ചു പറയുന്നുണ്ടായിരുന്നു ..
മമ്മതുക്കാ ബെറ്റ് കായി ഞ മ്മക്ക് വേണ്ടാ....

ഗോപി വെട്ടിക്കാട്ട്

Tuesday 17 August 2010

ഓണം ..മിനിക്കഥ ...










"ആ‍ കാറ്ററിംഗ്ങ്ങുകാര്‍ ഇത് വരെ വന്നില്ല ..
"ഇനിയിപ്പോ എന്താ ചെയ്യാ ..
ഞാനാണെങ്കില്‍ ഒന്നും ഉണ്ടാക്കിയിട്ടുമില്ല ..

ഓണ സദ്യയല്ലേ ..അവര്‍ക്കൊരു പാട് സ്ഥലത്ത് കൊടുക്കാനുണ്ടാവും ..
നീയൊന്നു കൂടി വിളിച്ചു നോക്ക്..അഡ്രസ്സ് ശരിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടല്ലോ ..
"മോളെ ആ‍ പൂക്കളൊന്നും നശിപ്പിക്കണ്ടാ" കഴുകി വെച്ചാല്‍ അടുത്ത ഓണത്തിനു ഉപയോഗിക്കാം ..

"അച്ഛാ ഈ ഓണക്കളി കണ്ടു മടുത്തു..ആ‍ ചാനലോന്നു മാറ്റൂന്നെ ..
ഹിന്ദി ഫിലിം ഉണ്ട് "കഹോനാ പ്യാര്‍ ഹെ"

"അല്ല നിങ്ങള് കുളിക്കുന്നില്ലേ "
കസവ് മുണ്ടും ജുബ്ബയും തേച്ചു വെച്ചിട്ടുണ്ട് ..

അയാള്‍ ബാറ്റ് റൂമില്‍ കടന്നു വാതിലടച്ചു .
ബാത്ത്‌ട്ടബ്ബിലെ വെള്ളത്തിലെക്കൊരു മുങ്ങാംകുഴിയിട്ടു ..

കുളിച്ചു കയറിയപ്പോള്‍ അങ്ങ് പുഴക്കരയില്‍ കൂട്ടുകാരെല്ലാവരും
ആര്‍പ്പു വിളിക്കുന്നു..
അയാളും നീട്ടി വിളിച്ചു ..
ആറാപ്പൂയ്‌ ..പൂയ്‌ പൂയ്‌ ..

ഗോപി വെട്ടിക്കാട്ട്

Wednesday 11 August 2010

മീര...മിനിക്കഥ .







"ആ‍ കാണുന്ന പാടത്തിന്‍റെ അക്കരെയാണ് മീര യുടെ വീട്..
നടക്കാവുന്ന ദൂരമേയുള്ളൂ..
നമുക്ക് നടക്കാം .."
മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പാട വരമ്പത്തെ ചോറപുല്ലുകള്‍ വകഞ്ഞ് മാറ്റി
അവളുടെ വീട്ടു വളപ്പിലേക്ക് കയറുമ്പോള്‍ മനസ്സില്‍ നിറഞ്ഞത്‌ അവളുടെ കവിതകളായിരുന്നു ..
ഈ പുല്‍ക്കൊടികള്‍ക്ക് പോലും അവളെ അറിയുമായിരിക്കും..

"അജി നമ്മള്‍ ചെല്ലുന്നത് അവര്‍ക്ക് ഇഷ്ട്ടപ്പെടാതെ വരുമോ."
ഹേയ് ഒരിക്കലുമില്ല..അവള്‍ ക്കതൊരു ആശ്വാസമാവും...താങ്കളെ അത്രക്കും അവള്‍ ആരാധിച്ചിരുന്നു..
താങ്കളെപ്പറ്റി അവളൊരുപാട് പറഞ്ഞിട്ടുണ്ട്..സംസാരിക്കാനും അനങ്ങാനും കഴിയില്ലെങ്കിലും അവള്‍ക്കെല്ലാം ഓര്‍മയുണ്ട്...

"അമ്മെ ദാ ആരൊക്കെയോ വരുന്നു" ഉമ്മറത്ത്‌ പഠിച്ചു കൊണ്ടിരുന്ന കുട്ടി വിളിച്ചു പറഞ്ഞു ..
അത് അവളുടെ ഇളയവളാണ് ..പത്താം ക്ലാസില്‍ പഠിക്കുന്നു..
അകത്തു നിന്നു വന്നത് മീരയുടെ അമ്മയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി ..
'ഇത് എന്‍റെ സുഹൃത്ത് സുനില്‍ ...മീരയെ ഒന്ന് കാണാന്‍ വന്നതാണ് ...
"വരൂ" അവര്‍ അകത്തേക്ക് ക്ഷണിച്ചു..

ഇരുളടഞ്ഞ കുടുസ്സു മുറിയില്‍ കട്ടിലില്‍ ചുരുണ്ടു കൂടി കിടക്കുന്നൊരു രൂപം ..
മീര ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കൂ ..
അവള്‍ മെല്ലെ കണ്ണ് മിഴിച്ചു..അയാളെത്തന്നെ കുറച്ചു നേരം സൂക്ഷിച്ച് നോക്കി ..
ആ‍ കണ്ണുകള്‍ നിറഞ്ഞൊഴുകി..അവളുടെ ചുണ്ടുകള്‍ എന്തൊക്കെയോ മന്ത്രിച്ചു ...
അയാള്‍ അവളുടെ തണുത്തു മരവിച്ച കൈകളിലെ അക്ഷരങ്ങള്‍ ഉറങ്ങിക്കിടക്കുന്ന വിരലുകള്‍ തലോടി..
അയാള്‍ക്ക്‌ പിടിച്ചു നില്‍ക്കാനായില്ല ..നമുക്ക് പോകാം ..അയാള്‍ പുറത്ത് കടന്നു ..

ലാപ്‌ ടോപ്പില്‍, ഓര്‍കുട്ടിലെ മീരയുടെ പ്രൊഫൈലില്‍ മീരാ ജാസ്മിന്‍റെ ചിരിക്കുന്ന ചിത്രം...
പ്രണയം നിറഞ്ഞൊഴുകുന്ന വരികള്‍...

ഗോപി വെട്ടിക്കാട്ട്